Monday, April 18, 2011

ഞാനെന്ന ഒരാൾ


അതിരുകളില്ലാത്ത ആകാശം
സ്വപ്നം കണ്ടവൻ
ആയിരം ചിറകുകളുള്ളവൻ
നക്ഷത്രം പാകിയ
സിംഹാസനങ്ങൾക്കു
വാൾ വീശിയവൻ

തിക്തരാത്രികൾ വിളിക്കുന്നു പിന്നെയും
അഗാധശൂന്യത, അനന്തത്തിലിപ്പോഴും
പതിയിരിക്കുന്നോർമ്മകൾ

പണ്ടൊരാൾ ചെങ്കോലെടുത്തു നീട്ടി
കാത്തിരിപ്പുണ്ടു കിരീടമെന്നും പറഞ്ഞു
പടയൊരുക്കത്തിന്റെ തുടക്കം

ഈ സ്വർണക്കൂട്ടിൽ ചങ്ങലക്കിലുക്കത്തിൽ
ഭൂതകാലത്തിന്റെ അപസ്മാര ബാധയിൽ
നുരഞ്ഞു പൊങ്ങുന്ന ഗർവിൽ
ഞാനലിഞ്ഞു ചേരുമ്പോൾ

വീണ്ടും ശൂന്യത
ആരും തുറക്കാതിരിക്കാൻ
ഞാനേ താഴിട്ടു പൂട്ടിയല്ലോ
അവസാനത്തെ കിളിവാതിലും

No comments:

Post a Comment