Wednesday, January 19, 2011

ജാരദുഃഖം

വാക്കു മുറിഞ്ഞുപോയ രാത്രിയില്‍
നമ്മളാരോ വലിച്ചെറിഞ്ഞ
എച്ചില്‍പ്പൊതികളായി തീരുമ്പോള്‍

പൂര്‍വപ്രണയവും ഭ്രാന്തരതിയും
ഞരമ്പു മുറിച്ചൊഴുകുന്ന
ആസക്ത രക്തവും
അവസാന സ്വപ്‌നത്തിന്റെ ആദ്യഞരക്കവും
ഒരു തെരുവുതെണ്ടിയുടെ
തൊണ്ടയില്‍ കുരുങ്ങുന്നു.

വെറുക്കപ്പെട്ട നിമിഷങ്ങളില്‍
പരസ്പരം പകര്‍ന്ന ഉമിനീരില്‍ നിന്നും
നിശബ്ദം
ഒരു പടയൊരുക്കം തുടങ്ങുന്നു

എല്ലാ തെരുവുകളും
ഉറങ്ങാതിരിക്കുന്നതിനാല്‍
ഒരു കുളമ്പടിയൊച്ചപോലും
കേള്‍പ്പിക്കാനാവാതെ
എങ്ങിനെ പ്രണയിക്കാന്‍...

2010 Dec
(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്)